ബിജെപി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചില്ല. ദേശീയ പാതയിലടക്കം ഗതാഗതവും തടസപ്പെട്ടു. ബി.ജെ.പി. പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്റ മൃതദേഹം സംസ്കരിച്ചു.
കഞ്ചിക്കോട്ടെ cpm - BJP രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വന്ന ഹർത്താൽ ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതും വാഹനങ്ങൾ ഓടാത്തതും ഹർത്താലിന്റെ പതിവു കാഴ്ചയായി. സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ കുറവായിരുന്നു. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുളള കെഎസ്ആർടിസി യുടെ അന്തർ സംസ്ഥാന ബസുകളും നിരത്തിലിറങ്ങിയില്ല. ബിജെപി- സംഘപരിവാർ പ്രവർത്തകർ നഗരങ്ങളിൽ പ്രകടനം നടത്തി.
അക്രമികൾ വീടിന് തീയിട്ടതിനെ തുടർന്ന് പൊള്ളലേറ്റ് മരിച്ച ചടയൻ കാലായിൽ രാധാകൃഷ്ണന്റെ മൃതദേഹം തൃശൂരിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വിലാപയാത്രയായാണ് കഞ്ചിക്കോട്ടെത്തിച്ചത്. മുതിർന്ന ബിജെപി ആർഎസ്എസ് നേതാക്കളെല്ലാം സംസ്കാര ചടങ്ങിൽ പങ്കെടുത്തു.. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.