കോഴിക്കോട്ടെ മലയോരമേഖലയിലെ കർഷകർ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാട്ടാനകൾ പിഴുതെറിഞ്ഞ തെങ്ങുകൾക്കു മതിയായ നഷ്ടപരിഹാരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
കോഴിക്കോട് പെരുവണ്ണാമൂഴി പൂഴിത്തോട് വനംവകുപ്പ് ഓഫിസിലായിരുന്നു ഉപരോധം. കർഷകർ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. കാട്ടാനക്കൂട്ടമിറങ്ങി കർഷകരുടെ തെങ്ങുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഒരു തെങ്ങിന് 800 രൂപയാണ് വനംവകുപ്പ് അനുവദിച്ചത്. കർഷകർ ആവശ്യപ്പെട്ടതാകട്ടെ, തെങ്ങൊന്നിന് 15,000 രൂപയും.
സമരക്കാർ പിരിഞ്ഞുപോകില്ലെന്ന് നിലപാട് എടുത്തതോടെ ഡി.എഫ്.ഒ. സ്ഥലത്ത് എത്തി. ധനസഹായം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകി.
വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ െഫൻസിങ് സ്ഥാപിക്കാമെന്നാണ് മറ്റൊരു ഉറപ്പ്. ഉപയോഗ ശൂന്യമായ റയിൽപാളങ്ങൾ കെട്ടി കൃഷിയിടങ്ങൾ മറയ്ക്കാൻ സംവിധാനം ഒരുക്കും. കാട്ടുതീ രൂക്ഷമായതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് കർഷകർക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.