കോഴിക്കോട് എലത്തൂർ പുഴയുടെ കൈവഴിയായ കാപ്പാട് കൈപ്പുഴയും സമീപത്തെ തണ്ണീര്‍ത്തടങ്ങളും സ്വകാര്യവ്യക്തികൾ കൈയ്യേറുന്നതായി പരാതി. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
ചേമഞ്ചേരി പഞ്ചായത്തിലൂടെ ഒഴുകുന്ന കാപ്പാട് കൈപ്പുഴയും അനുബന്ധമായുള്ള തണ്ണീർതടങ്ങളും, സംരക്ഷിത കണ്ടൽ വനങ്ങളുമുൾപ്പെടെയുള്ള 37 ഹെക്ടർ പ്രദേശമാണ് കൈയ്യേറിയതായി പരാതിയിൽ പറയുന്നത്. അർ.ഡി.ഒ,കൊയിലാണ്ടി തഹസിൽദാർ, ചേമഞ്ചേരി വില്ലേജ് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. സ്വകാര്യവ്യക്തികൾ കെട്ടിടവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് പ്രദേശം നികത്തുന്നു എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തണ്ണീർത്തടങ്ങൾ നികത്തി വീട്നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ജെ.സി.ബി ഉപയോഗിച്ച് തണ്ണീർത്തടങ്ങൾ നികത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി നൽകിയിട്ടുണ്ട്.
അധികൃതക്ക് നേരത്തെ പലവട്ടം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രദേശികനേതൃത്വം കുറ്റപ്പെടുത്തുന്നു. നടപടി സ്വീകരിക്കേണ്ടത് റവന്യു ഉദ്യോഗസ്ഥരും, ജില്ലാ ഭരണകൂടവുമാണെന്നാണ് ചേമഞ്ചേരി പഞ്ചായത്തിന്റെ നിലപാട്. സമാന്തരമായി ജനകിയസമരം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു.