മിഠായിത്തെരുവിലെ വൈദ്യുതലൈനുകൾ ഇനിയും പുതുക്കിസ്ഥാപിച്ചിട്ടില്ല. താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനുകളിൽ തട്ടി തീപ്പൊരിചിതറുന്നത് പലപ്പോഴും തീപിടിത്തത്തിന് വഴിയൊരുക്കുന്നു.
മിഠായിത്തെരുവിന്റെ വഴിയോരങ്ങളിൽ കാണാം അപായ സൂചനകൾ. തലങ്ങും വിലങ്ങും വലിച്ച വൈദ്യുത ലൈനുകൾ പലതും കാലപ്പഴക്കമുള്ളതാണെന്ന് വ്യാപാരികൾ പറയുന്നു. പല കടകളിലും ഇലക്ട്രിക്കൽ വയറിങ് പുതുക്കിയിട്ടില്ല. ഒരു കടയുടമയുടെ അശ്രദ്ധത മതി മറ്റു കടകളും കത്തിചാമ്പലാക്കാൻ. കെ.എസ്.ഇ.ബി. ജാഗ്രത കാട്ടണമെന്നാണ് വ്യാപാരികളുടെ നിലപാട്.
വൈദ്യുത പോസ്റ്റുകളോട് ചേർന്നു നിൽക്കുന്ന കടകളിലേക്കാണ് തീ ആദ്യം പടരുന്നത്. സ്വിച്ച് ബോർഡിന്റെ കാലപ്പഴക്കവും വിനയാകാറുണ്ട്. മുൻവർഷങ്ങളിൽ തീപിടുത്തതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ഇത്തരം പഴകിയ വയറിങ്ങുകളും വൈദ്യുത ലൈനുകളുമായിരുന്നു. വെയിൽ മറയ്ക്കാൻ റോഡിനു മീതെ വിരിച്ചിട്ടുള്ള ഷീറ്റുകൾ വൈദ്യുത ലൈനിൽ തട്ടി തീ പിടിക്കാറുണ്ട്. ഇത്തരം ഷീറ്റുകൾ ഉയരത്തിൽ കെട്ടാൻ വ്യാപാരികൾക്ക് പൊലീസ് നിർദ്ദേശം നൽകി.