കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ സി.പി.എം. ഹർത്താൽ. ഡി.വൈ.എഫ്.ഐ. നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ രാത്രി ടിപ്പർ ലോറിയിടിപ്പിച്ച് തകർത്തത് ആർ.എസ്.എസ് എന്ന് സി.പി.എം ആരോപിച്ചു.
ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പേരാമ്പ്ര എരവട്ടൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് ടിപ്പർ ലോറിയിടിച്ചത്. വലിയ ശബ്ദം കേട്ടുണർന്ന അയൽപ്പക്കത്തെ വീട്ടുകാർ ടിപ്പർ ലോറി കണ്ടു. ഇവർ, അടുത്ത് എത്തിയപ്പോഴേക്കും ടിപ്പർ ലോറി പാഞ്ഞുപോയി. ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണുകളിൽ വിള്ളൽ ഉണ്ടായി. മേൽക്കൂരയ്ക്കും ബലക്ഷയം സംഭവിച്ചു. തകർന്നു വീഴാതിരിക്കാൻ താൽക്കാലികമായി തൂണു സ്ഥാപിച്ചു.
മനപൂർവം ടിപ്പർ ലോറി ഇടിച്ചു കയറ്റിയത് ആർ.എസ്.എസ് ആണെന്ന് സി.പി·എം ആരോപിച്ചു. രണ്ടു കിലോമീറ്റർ അകലെ കല്ലോട് ബി.ജെ.പിയുടെ ബസ് കാത്തിരിപ്പു കേന്ദ്രം രണ്ടാഴ്ച മുമ്പ് തകർത്തിരുന്നു. അന്നത്തെ അക്രമം സി.പി.എമ്മാണെന്ന് ബി.െജ.പി. ആരോപിച്ചിരുന്നു. ഇതു പൊളിച്ചു നിർമിക്കാൻ പൊലീസ് ഇതുവരെ അനുമതി നൽകിയില്ല. തൊട്ടുപിന്നാലെയാണ് എരവട്ടൂരിലെ അക്രമം. സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.