നിലമ്പൂർ വനമേഖലയിൽ കാട്ടുതീ തടയാനുളള ഫയർലൈൻ ജോലികള്‍ വനസംരക്ഷണ സമിതികളെ തടഞ്ഞ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് നൽകുന്നു. 35 ശതമാനം മുതൽ 50 ശതമാനം വരെ കമ്മീഷൻ നൽകാത്തതുകൊണ്ടാണ് വി.എസ്.എസിനെ തഴയുന്നതെന്നാണ് ആക്ഷേപം.
കമ്മീഷൻ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് വനവുമായി ബന്ധപ്പെട്ട കരാർ ജോലികളൊന്നും കിട്ടാത്തതിന്റെ പരിഭവത്തിലാണ് നിലമ്പൂർ മേഖലയിലെ മിക്ക വനസംരക്ഷണ സമിതികളും. എന്നാൽ ഉദ്യോഗസ്ഥരെ ഭയന്നിട്ട് പരസ്യമായി പറയാനും ധൈര്യമില്ല.
വനമേഖലയിലെ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ മാത്രം 47 എണ്ണമുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ പേരിന് മാത്രമാണ് വി.എസ്.എസുകൾക്ക് ഫയർലൈൻ കരാറുകൾ കൊടുത്തത്. സൗത്ത് ഡിവിഷനിൽ മാത്രം കിലോമീറ്ററിന് 18000 രൂപ വച്ച് 60 കിലോമീറ്ററോളം ഫയർലൈൻ ജോലികളുണ്ട്. വനാതിർത്തിയിൽ പുഴയോരം പോലെയുളള ഫയർലൈൻ ആവശ്യമില്ലാത്ത ഒട്ടേറെ ഭൂപ്രദേശങ്ങളുണ്ട്. കരാർ പ്രകാരം ജോലി നടന്നോ എന്നു പോലും പരിശോധിക്കാതെയാണ് പണം അനുവദിക്കാറുളളത്. മറ്റു കരാർ ജോലികളും കൺവീനർമാരെ ഏൽപിക്കുകയാണന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് കൈമാറി പങ്ക് കൈപ്പറ്റുകയാണ് പതിവ്.