പാർപ്പിട പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ സംബന്ധിച്ച് കോഴിക്കോട്് കോർപറേഷനിൽ തർക്കം. കുടുംബശ്രീയെ ഏൽപ്പിച്ചാൽ യഥാർത്ഥ അവകാശികൾക്ക് ഗുണം ലഭിക്കില്ലെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടിനിട്ടാണ് കൗൺസിലിൽ തീരുമാനം പ്രഖ്യാപിച്ചത്.
ഭവനരഹിതർക്ക് വീടുവച്ചുനൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ളതാണ് സർവേ. സർക്കാർ നിർദേശിച്ചത് കുടുംബശ്രീയേയോ അംഗന്‍വാടി ജീവനക്കാരെയോ നിയമിക്കാമെന്നാണ്. കുടുംബശ്രീ മതിയെന്ന് എൽഡിഎഫ് അംഗങ്ങൾ നിലപാടെടുത്തു. പറ്റില്ലെന്ന് യുഡിഎഫ്. കുടുംബശ്രീയുടെ സർവേയിൽ രാഷ്ട്രീയമായ ഇടപെടലുണ്ടാകുമെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു
സർവേ വിഭജിച്ചുനൽകണമെന്ന യുഡിഎഫിന്റെ ആവശ്യവും ഭരണപക്ഷം സമ്മതിച്ചില്ല. തർക്കംമൂത്തപ്പോൾ വോട്ടിനിട്ടു. 27നെതിരെ 37 പേർ കുടുംബശ്രീക്കായി കൈപൊക്കി. ഗുണഭോക്താക്കളുടെ പട്ടിക വാർഡ് കമ്മിറ്റി കൂടി അംഗീകരിക്കണമെന്ന മേയറുടെ നിർദേശത്തോടെയാണ് ചർച്ച അവസാനിച്ചത്