ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മാനന്തവാടി ജില്ലാ ആശുപത്രിക്ക് ലഭിച്ച പുതിയ ആംബുലൻസ് ഓടിത്തുടങ്ങിയില്ല. ഒരുമാസം മുൻപാണ് ആദിവാസി വിഭാഗത്തിനായി എം.പി. ഫണ്ടിൽനിന്ന് എം.ഐ.ഷാനവാസ് ആംബുലൻസ് നൽകിയത്.
ആദിവാസി രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനാണ് എം. പി. ഫണ്ടിൽ പുതിയ ആംബുലൻസ് അനുവദിച്ചത്. വാഹനം കൈമാറി ഒരുമാസം കഴിഞ്ഞിട്ടും റജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ട്തന്നെ ആംബുലൻസ് ആർക്കും ഉപകാരമില്ലാതെ കിടക്കുന്നു. ആരോഗ്യവകുപ്പിന്റെയും ജില്ലാ പ്ലാനിങ് ഓഫിസിന്റെയും പിടിപ്പുകേടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
ഒരുമാസംമുൻപ് കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് എം. പി. ഫണ്ടിൽനിന്ന് ലഭിച്ച ആംബുലൻസ് പ്രവർത്തനം ആരംഭിച്ചിരുന്നു. അതേദിവസംതന്നെ ജില്ലാ ആശുപത്രിക്ക് ലഭിച്ച വാഹനം വെറുതെ കിടക്കുന്നതിനാൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
രോഗികൾക്ക് ഏറെ ആശ്രയമാകേണ്ട സേവനമാണ് നിസാരകാരണങ്ങളിൽ മുടങ്ങുന്നത്. ഇതുമൂലം അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടിവരും.