തകർന്ന് വീഴാറായ കെട്ടിടത്തിൽനിന്ന് മോക്ഷംതേടി കേരളത്തിലെതന്നെ ഏറ്റവും പഴയ താലൂക്കുകളിലൊന്നായ വയനാട് വൈത്തിരി താലൂക്ക്. നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിൽ സൗകര്യമില്ലാത്തതിനാൽ പത്ത് ഓഫിസുകൾ പ്രവർത്തിക്കുന്നതാകട്ടെ വാടക കെട്ടിടത്തിലും.
കഴിഞ്ഞവർഷം റവന്യൂ റിക്കവറിയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തെത്തിയ താലൂക്ക്. പക്ഷേ മിനി സിവിൽ സ്റ്റേഷൻ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടില്ല. ചിതലരിച്ച കെട്ടിടത്തിൽ മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്ന കൂരയ്ക്ക് കീഴിൽ ഭയത്തോടെയാണ് ജീവനക്കാർ ഇരിക്കുന്നത്. മേശകളും ഫയലുകളും നിറഞ്ഞ് കിടക്കുന്ന മുറിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് മാത്രമെ നടന്ന് നീങ്ങാൻ കഴിയു. പുതിയ കെട്ടിടത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കുമോയെന്ന് കണ്ടറിയണം.
മാസത്തിലൊന്ന് പതിനെട്ട് വില്ലേജ് ഓഫിസർമാരെയും ഒരുമിച്ച് വിളിച്ച് യോഗം ചേരണമെങ്കിലും മറ്റ് സ്ഥലങ്ങൾ തേടണം. ദുരുന്തം ഉണ്ടാകുമ്പോൾ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർമിച്ച ആശ്വാസകെട്ടിമാണ് ഉദ്യോഗസ്ഥർക്ക് അൽപം ആശ്വാസം നൽകുന്നത്. ഈ കെട്ടിടത്തിൽ മാത്രം അഞ്ച് ഓഫിസുകൾ പ്രവർത്തിക്കുന്നു. ദുരിതാശ്വാസ ക്യാംപ് നടത്തണമെങ്കിൽ സ്കൂളുകൾ പോലുള്ള കെട്ടിടമാണ് ആശ്രയം.