കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇടത്തരം, വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകുമെന്ന് വിദഗ്ധസംഘം വിലയിരുത്തിയതായി സൂചന. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയാല്‍ ഹജ് യാത്ര കരിപ്പൂര്‍ വിമാനത്താവളം വഴിയാകുന്നതിന് തടസ്സമുണ്ടാകില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയവിമാനങ്ങള്‍ അനുവദിക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നണ് പരിശോധനയ്ക്കായി വിദ്ഗ്ധ സംഘമെത്തിയത്. റണ്‍വേക്കു മുന്പുണ്ടായിരുന്നതിനേക്കാള്‍ ബലം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ നീളവും വീതിയും വലിയ വിമാനങ്ങള്‍ക്കു സുരക്ഷിതമായി സര്‍വീസ് നടത്താന്‍ ആവശ്യമാണെന്നു സംഘം വിലയിരുത്തി. എന്നാല്‍, നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരുമായി ബലപ്പെടുത്തിയ റണ്‍വേ ഉപയോഗിച്ചു സര്‍വീസ് നടത്താം എന്നതിനാല്‍ ഹജ് സര്‍വീസിനു തടസണുണ്ടാകില്ലെന്നാണ്ു വിശദീകരണം. പരിശോധന സംബന്ധിച്ച പഠനറിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും വ്യോമയാന മന്ത്രാലയത്തിനും ഉടന്‍ സമര്‍പ്പിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടികളും വ്യക്തമായ പ്രഖ്യാപനങ്ങളും. ഡിജിസിഎ ഡയറക്ടര്‍ മനോജ് ബൊക്കാഡെ, എയര്‍പോര്‍ട്ട് അതോറിറ്റി ഓപ്പറേഷന്‍സ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍ രാകേഷ് സിങ്, എന്നിവരടങ്ങിയ സംഘം എയര്‍പോര്‍ട്ട് സംഘവുമായി ചര്‍ച്ച നടത്തി. റണ്‍വേ പാര്‍ക്കിങ്, ബേ. എടിസി, സുരക്ഷാ പ്രദേശങ്ങള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചു.