കല്ലുമ്മക്കായ കർഷകർക്ക് പ്രതീക്ഷയേകി ഫിഷറീസ് വകുപ്പിന്റെ മൽസ്യ സമൃദ്ധി പദ്ധതി. ന്യായ വിലക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമായി തുടങ്ങിയതോടെ കവ്വായി കായലിൽ തീരം ആവേശത്തിലാണ്
കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത നഷ്ടത്തിന്റെ കയ്പ് നീരെല്ലാം കർഷകരെല്ലാം മറന്നു കഴിഞ്ഞു. ന്യായമായ വിലയിൽ വിത്ത് ലഭിച്ചതോടെ കവ്വായി കായൽ ഉണർന്ന് കഴിഞ്ഞു.എങ്ങും കല്ലുമ്മക്കായ വിത്തിറക്കാനുള്ള തിരക്ക്. പതിവിൽ നിന്നും വ്യത്യസ്തമായി സഹായവുമായി ഫിഷറീസ് വകുപ്പ് രംഗത്തുള്ളതാണ് കർഷകരെ ആവേശത്തിലാക്കുന്നത്..മൽസ്യ സമൃദ്ധി പദ്ധതി പ്രകാരം ന്യായമായ വിലയിൽ വകുപ്പ് നേരിട്ട് വിത്ത് ലഭ്യമാക്കുന്നുണ്ട്.
വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷി ഇറക്കാവുന്നതിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഏജന്റുമാർക്ക് രജിസ്ട്രേഷനും നിർബന്ധമാക്കി. വകുപ്പ് സമീവമായി ഇടപെട്ടതോടെ വിത്തിന്റെ വില പകുതിയായി ഇടഞ്ഞു. കഴിഞ്ഞ തവണ ഒരു ചാക്ക് വിത്തിന് 5000 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2300 രൂപയാണ് വില. ഇനി കാലാവസ്ഥ കൂടി തുണച്ചാൽ കഴിഞ്ഞ കാലങ്ങളിലെ നഷ്ടം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ.