വെളളത്തിനായി പാലക്കാടിന്റെ കിഴക്കൻമേഖലയിൽ നാട്ടുകാരുടെ നിരാഹാരസമരം. പറമ്പിക്കുളത്തു നിന്നുളള വെളളം കോരയാർ പുഴയിലേക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് കൊഴിഞ്ഞാമ്പാറയിലാണ് സമരം തുടങ്ങിയത്.
ആളിയാർ അണക്കെട്ടിലെ വെളളം മൂലത്തറ റഗുലേറ്ററിലൂടെ ആർബി കനാൽ വഴി കോരയാർ പുഴയിലേക്ക് ലഭിക്കണം. കുലുക്കപ്പാറ മുതൽ മേനോൻപാറ വരെയുളള സ്ഥലത്ത് വെളളം എത്തുന്നില്ല. ദീർഘനാളത്തെ നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമില്ലാതായതോടെയാണ് കൊഴിഞ്ഞാമ്പാറയിൽ നിരാഹാരസമരം തുടങ്ങിയത്. പുഴയിലെ ചെക്്്ഡാമുകളിൽ വെളളം നിറഞ്ഞാൽ മാത്രമേ കൃഷിക്കും കുടിവെളളത്തിനുമായി നാട്ടുകാർക്ക് പ്രയോജനപ്പെടുകയുളളു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഏറെ ചർച്ചയായ വിഷയമാണിത്. വെളളത്തിന്റെ പേരിൽ സമരം ചെയ്തവർ ആർബിസി എന്ന സ്വതന്ത്രമുന്നണി ഉണ്ടാക്കിയതും ഇടതുപക്ഷത്തിന് വോട്ടുചെയ്തതും ഇൗ വരൾച്ചാകാലത്തും ഒാർമപെടുത്തുന്നു. വടകരപ്പതി. കൊഴിഞ്ഞാമ്പാറ , എരുത്തേമ്പതി മേഖലകളിലുളളവരാണ് ഒരോ ദിവസവും നിരാഹാരമിരിക്കുന്നത്.