സഹകരണ മേഖലയിലെ ആദ്യ കാൻസർ ചികിൽസാകേന്ദ്രം എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. പാവപ്പെട്ട കാൻസർ രോഗികൾക്ക് ആശുപത്രിയിലെ 30 ശതമാനം സൗകര്യങ്ങൾ സൗജന്യമായിരിക്കും.
മലബാറിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസമാണ് പുതിയ സംരഭം. 350 കോടി രൂപ മുതൽ മുടക്കിൽ 15 ഏക്കർ സ്ഥലത്താണ് എം.വി.ആർ കാൻസർ സെന്റർ.കോഴിക്കോട് സിറ്റി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള കെയർ ഫൗണ്ടേഷന്റെ ഉദ്യമമാണ് ആശുപത്രി.2015 നവംബർ 13 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ആശുപത്രിയുടെ ശിലാ സ്ഥാപനം നിർവഹിച്ചത്.കുറഞ്ഞ ചെലവിൽ ആധുനിക കാൻസർ ചികിൽസാ സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യം. ഗവേഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
300 കിടക്കകളുള്ള ആശുപത്രിയിൽ കാൻസർ ചികിൽസയുമായി ബന്ധപ്പെട്ട 30 വകുപ്പുകൾ ഉണ്ടാകും. സംസ്ഥാനത്തെ സഹകരണ ആശുപത്രികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിൽ രോഗികൾക്ക് ചികിൽസ ലഭ്യമാക്കുന്നതിനായി ടെലി മെഡിസിൻ കേന്ദ്രങ്ങൾ തുടങ്ങും.