കോഴിക്കോട് നഗരത്തിലെ വാഹന പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ രണ്ട് പാർക്കിങ് കെട്ടിടങ്ങളുടെ നിർമാണം ഉടൻ തുടങ്ങും.
ഗതാഗതക്കുരുക്ക് കോഴിക്കോട് നഗരത്തെ ശ്വാസംമുട്ടിക്കുകയാണ്. വ്യാപാരകേന്ദ്രങ്ങൾ ഏറെയുണ്ട്. പക്ഷേ വണ്ടിയൊന്നുനിർത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം. വാഹനപ്പെരുപ്പത്തിനൊപ്പമുണ്ട് നോ പാർക്കിംഗ് ബോർഡുകളും. നഗരത്തിലെ പാർക്കിങ് പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാനാണ് നഗരസഭയുടെ തീരുമാനം. ആദ്യഘട്ടമായി രണ്ടു പാർക്കിങ് കെട്ടിടങ്ങളാണ് ഒരുങ്ങുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിർമാണം. കോർപ്പറേഷൻ സ്റ്റേഡിയത്തിനു സമീപം നിർമിക്കുന്ന കെട്ടിടത്തിൽ 700 വാഹനങ്ങൾ പാർക്ക് ചെയ്യാം. മിഠായിത്തെരുവിന് സമീപം കിഡ്സൺ കോർണറിലാണ് രണ്ടാമത്തെ കെട്ടിടം. ഇവിടെ 250 വാഹനങ്ങൾ പാർക്ക് ചെയ്യാം.
കെട്ടിടങ്ങൾക്ക് രൂപരേഖയായി. അടുത്ത കൗൺസിലിൽ പദ്ധതിയുടെ നിർമാണപ്രവർത്തന ഉദ്ഘാടനത്തിന്റെ തീയതി നിശ്ചയിക്കും.