കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഏറ്റെടുത്ത വനഭൂമിയിലെ നിർമാണം ഉടന്‍ തുടങ്ങും. വികസനപദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 13ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. കോഴിക്കോട് കലക്ടർ ചുരത്തിലെ ഗതാഗതപ്രശ്നം നേരിട്ടുകണ്ട് വിലയിരുത്തി.
റോഡിന്റെ ശോച്യാവസ്ഥയും വാഹനപ്പെരുപ്പവും കാരണം ദുഷ്കരമായ ചുരംയാത്രയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെത്തുടർന്നായിരുന്നു കലക്ടറുടെ സന്ദർശനം. ഹെയർപിൻ വളവുകളിലെ വീതി കൂട്ടിയാൽ ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. ഇതിനായി റോഡിനിരുവശത്തുമായി ഏറ്റെടുത്ത വനഭൂമിയിൽ നിർമാണം തുടങ്ങും. കൂടുതലായി വേണ്ടിവരുന്ന വനഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടിവാരം മുതൽ ലക്കിടിവരെയുള്ള വനഭൂമി വിട്ടുനൽകാനാണ് തീരുമാനം. നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡിൽ പൂട്ടുകട്ട പാകി അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. ദീർഘദൂര ബസുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യമേർപ്പെടുത്തും. ചുരത്തിലെ മാലിന്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഎഫ്ഒ യും സംഘവും കലക്ടർക്കൊപ്പമുണ്ടായിരുന്നു