മലപ്പുറം കാളികാവ് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് നേതൃത്വമുണ്ടാക്കിയ ധാരണ മുസ്്ലിംലീഗ് തെറ്റിച്ചെന്ന് കോൺഗ്രസ്. ഒരു വർഷം കഴിഞ്ഞാൽ ഭരണം കോൺഗ്രസിന് കൈമാറാമെന്ന ഉടമ്പടി ലീഗ് ലംഘിച്ചതിനെതിരെ പ്രതിഷേധത്തിലാണ് കോൺഗ്രസ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടിയ കോൺഗ്രസ്, ലീഗ് പ്രവർത്തകരെ നേതൃത്വം ഇടപെട്ടാണ് യോജിപ്പിച്ചത്. ധാരണപ്രകാരം ആദ്യ ഒരു വർഷം മുസ്്ലീം ലീഗ്,പിന്നീട് രണ്ടു വർഷം കോൺഗ്രസ്,അവസാന വർഷം വീണ്ടും ലീഗ് എന്നായിരുന്നു ധാരണ.അതുപ്രകാരം ലീഗ് പ്രസിഡന്റിന്റെ കാലാവധി ഈ മാസം 5 ന് അവസാനിച്ചു. എന്നാൽ ഭരണം കോൺഗ്രസിന് കൈമാറിയിട്ടില്ല. പ്രസിഡന്റ് വി.പി.എ നാസർ ഈ മാസം 15 വരെ തുടരും. പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പൂർത്തിയാക്കാനാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.
പഞ്ചായത്തിലെ മിക്ക വാർഡുകളിലും കോൺഗ്രസും ലീഗും ചേരിതിരിഞ്ഞായിരുന്നു മൽസരിച്ചത്. 19 വാർഡിൽ കോൺഗ്രസിന് 6, ലീഗിന് 5, സി.പി.എം 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിലെ തമ്മിലടിയെ തുടർന്ന് എട്ടുമാസം സി.പി.എം ആയിരുന്നു പഞ്ചായത്ത് ഭരിച്ചത്.ജില്ലാ തേതൃത്വം ഇടപെട്ടാണ് കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം പരിഹരിച്ച് ഭരണവുമായി ബന്ധപ്പെട്ട ധാരണ ഉണ്ടാക്കിയത്.ഇത് ലംഘിക്കപ്പെട്ടതിനെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.