കാസർകോട് പടന്നയിൽ നിർമ്മാണത്തിലെ അപാകതയെ തുടർന്ന് തൊഴിലാളികൾ ഉപേക്ഷിച്ച മത്സ്യബന്ധന കേന്ദ്രം കുട്ടികളുടെ പാർക്കാക്കി മാറ്റുന്നു. മത്സ്യവിപണനത്തിന് പ്രദേശം അനുയോജ്യമല്ലാത്തതിനെ തുടർന്നാണ് ഈ കേന്ദ്രത്തെ തൊഴിലാളികൾ കയ്യൊഴിഞ്ഞത്.
പതിന്നാല് വർഷം മുമ്പ് ഒരു നാടിന്റെയാകെ വികസന പ്രതീക്ഷകളുമായി പ്രവൃത്തനം ആരംഭിച്ച മത്സ്യബന്ധന കേന്ദ്രമാണ് പൊട്ടിപൊളിഞ്ഞ് കാടുമൂടിക്കിടക്കുന്നത്.കവ്വായി കായലിൽ നിന്ന് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് വിപണനത്തിനും, സംസ്ക്കരണത്തിനും വേണ്ടി ഹാർബർ എഞ്ചിനിയറിങ്ങ് വിഭാഗമാണ് മത്സ്യബന്ധന കേന്ദ്രം നിർമിച്ചത്.
മത്സ്യം വാങ്ങാൻ ഉപഭോക്താക്കൾ എത്താതായതോടെ തൊഴിലാളികൾ ഈ കേന്ദ്രത്തെ കൈയ്യൊഴിഞ്ഞു. റോഡുവക്കിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിതിച്ചേരാനുള്ള പ്രയാസമായിരുന്നു ഉപഭോക്താക്കളെ അകറ്റിയത്.അറ്റകുറ്റപ്പണികൾ നടത്താതെ കാടുമുടിയ പ്രദേശം നിലവിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പ്രദേശവാസികളുടെ പരാതി ഏറിയതോടെയാണ് കുട്ടികളുടെ പാർക്ക് എന്ന ആശയവുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
പ്രദേശം മോടിപിടിപ്പിക്കുന്നതോടെ കവ്വായി കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ ഇവിടേക്ക് അകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം മത്സ്യബന്ധന കേന്ദ്രം എന്ന പദ്ധതിക്കായി ലക്ഷങ്ങൾ വെറുതെ പാഴാക്കി എന്ന പഴി കേൾക്കലിൽ നിന്നുള്ള മോചനവും പുതിയ പദ്ധതിയിലുടെ ബന്ധപ്പെട്ടവർ ലക്ഷ്യമിടുന്നു