വെള്ളത്തിൽ ഒലിച്ചുപോയെന്ന് കരുതിയ സന ഫാത്തിമയെ ജീവനോടെ അല്ലെങ്കിലും കണ്ടെത്താനായത് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നം മൂലം. മൂന്നാം തീയതി വൈകുന്നേരം നാലു മണിയോടെ വീട്ടുമുറ്റത്തെ ഓവുചാലിൽ വീണു കാണാതായ സന ഫാത്തിമയെ കണ്ടെത്താൻ പൊലീസ്, അഗ്നിശമന സേന, തീരദേശ സേന എന്നിവരുൾപ്പെടെയുള്ള സന്നാഹങ്ങൾ ഒരാഴ്ചയായി പാണത്തൂരിലായിരുന്നു.
വെള്ളത്തിൽ വീണ ഉടൻ ജീവനോടെ കണ്ടെത്താൻ നടത്തിയ പരിശ്രമം പരാജയപ്പെട്ടിരുന്നു.മൂന്നിന് വൈകിട്ട് അങ്കണവാടി വിട്ട് വീട്ടിലെത്തിയ സന പുറത്തിറങ്ങിയതായിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കുള്ള മുറ്റത്തെ ഓവുചാലിൽ വീണതാകാമെന്നും തട്ടിക്കൊണ്ടുപോയതാകാമെന്നും അഭ്യൂഹങ്ങൾ പരന്നു. നാട്ടുകാരും രാജപുരം പൊലീസും കുറ്റിക്കോലിൽനിന്ന് അഗ്നിശമന സേനയും അര മണിക്കൂറിനകം പരിശോധന ആരംഭിച്ചിരുന്നു.
രാത്രി ഏറെ വൈകിയും വെള്ളത്തിൽ ഒഴുകിപ്പോയതായി സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് തിരച്ചിൽ ദിവസങ്ങളോളം തുടർന്നു. കഴിഞ്ഞ ദിവസം തീരരക്ഷാ സേനയിൽ പരിശീലനം ലഭിച്ചവർ തിരച്ചിലിനെത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം കേന്ദ്ര ഭൗമശാസ്ത്ര പഠന വിഭാഗത്തിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ സർവെയ്‌ലൻസ് ക്യാമറ ഉപയോഗിച്ച് കുട്ടി ഒഴുകിപ്പോയ ഓവുചാൽ വിശദമായി പരിശോധിച്ചിട്ടും ശ്രമം പാഴായത് നാട്ടുകാരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു.
തുടർന്നാണ് സിഐ എം.സുനിൽകുമാറിന്റെ നിർദേശപ്രകാരം തീരദേശ പൊലീസ് സേനയിലെ സെയ്ഫുദ്ദീന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച നാൽപതു പേർ ഇന്നലെ രാവിലെ വീണ്ടും അവസാന ശ്രമമെന്ന നിലയിൽ വീണ്ടും ബാപ്പുങ്കയം മുതൽ ചന്ദ്രിഗിരി പുഴയുടെ അവസാനമായ തെക്കിൽ വരെ തിരച്ചിൽ നടത്താനെത്തിയത്. ഇതിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. രാവിലെ പത്തര മണിയോടെ എത്തിയ സംഘം പതിനൊന്ന് മണിയോടെ വിവിധ ഗ്രൂപ്പുകളായി പുഴയിലിറങ്ങി തിരച്ചിൽ തുടങ്ങി.