മലപ്പുറം കാളികാവ് അഞ്ചച്ചവിടി പുഴയിൽ ചോക്കാട് ജലനിധി പദ്ധതിക്ക് വേണ്ടി തടയണ നിർമിച്ചത് അടിത്തറയില്ലാതെ. ബലക്കുറവ് പരിഹരിക്കാതെ ഫണ്ടനുവദിക്കില്ലെന്ന നിലപാടിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി.
വെളളം ചോർന്നു പോവുന്നത് തടയാൻ സംവിധാനമില്ലാതെയാണ് തടയണയുടെ നിർമാണം പൂർത്തിയാക്കിയത്. തടയണയുടെ രണ്ടു ഭാഗത്തും പത്തു മീറ്റർ വീതിയിൽ കോൺക്രിറ്റ് ചെയ്യണ്ടതിന് പകരം ഒരടി വീതിയിലാണ് കോൺക്രീറ്റ് ചെയ്തത്. വെളളം ഒഴുകിപ്പോകുന്നത് തടയാൻ ശക്തമായ കോൺക്രീറ്റ് അടിത്തറയുമില്ല. നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.
ജലനിധി പദ്ധതിയുടെ മറ്റു ഘട്ടങ്ങളെല്ലാം പൂർത്തിയായതാണ്. തടയണ ബലപ്പെടുത്തി നിർമാണം പൂർത്തിയാക്കാതെ കരാറുകാരന് ഫണ്ടനുവദിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. അടുത്ത വേനലിൽ എങ്കിലും പദ്ധതി യാഥാർഥ്യമാക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് നാട്ടുകാർ.