മൽസ്യബന്ധന തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം കാസർകോട് ഉപ്പള മുസോടിയിൽ കടലാക്രമണം രൂക്ഷം. ഒമ്പത് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇരുപത് മീറ്ററിലധികം കടൽ കരയിലേക്ക് കയറി
മൂന്ന് ദിവസം മുമ്പാണ് കടലാക്രമണം തുടങ്ങിയത്. കടൽ കരയിലേക്ക് കയറിയതോടെ വീടുകൾ ഏപ്പോൾ വേണമെങ്കിലും തകർന്ന് വീഴാമെന്ന അവസ്ഥയിലാണ്. ഹാർബറിന് വേണ്ടി പണിയുന്ന പുലിമുട്ടാണ് പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാൻ കാരണം. പുലിമുട്ടിൽ തട്ടുന്ന തിരമാലകൾ ശക്തിയോടെ കരയിലേക്ക് അടിച്ച് കയറുകയാണ്.
ഹാർബറിന്റെ പദ്ധതിരേഖയിൽ കടൽഭിത്തിക്ക് നിർദേശം ഉണ്ട്.ഭിത്തിക്കായി കല്ലിടാൻ ഹാർബർ എൻജിനിയറിങ് വകുപ്പ് തയ്യറാകുന്നില്ലെന്നാണ് പരാതി. മുസോടി കടപ്പുറത്തിനോട് ചേർന്നുള്ള ഹനുമാൻ നഗർ,ശാരദ നഗർ, തുടങ്ങിയ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്.