കനത്ത മഴക്കൊപ്പം മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. കടൽക്ഷോഭത്തെ തുടർന്ന് പൊന്നാനി ലൈറ്റ് ഹൗസിലേക്കുളള റോഡ് പൂർണമായി തകർന്നു.
ചെറിയ പെരുന്നാൾ ദിവസം പോലും അടുപ്പു പുകക്കാനാവാത്തതിന്റെ വിഷമത്തിലാണ് പൊന്നാനിയുടെ തീരദേശമേഖല. ലൈറ്റ് ഹൗസ് , മരക്കടവ് , ജിലാനി നഗർ , പുതുപൊന്നാനി ,പാലപ്പെട്ടി, മുല്ലറോഡ്, നാലാങ്കല്ല് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തി കടന്നെത്തുന്ന തിരമാലകൾ നൂറു കണക്കിന് വീടുകളിലേക്കാണ് വീശിയടിച്ചു കയറുന്നത്. പല വീടുകളും തകർന്നു വീണേക്കാവുന്ന നിലയിലാണ്.
തീരദേശത്ത ഒട്ടേറെ തെങ്ങുകളും മരങ്ങളും കടപുഴകി വീണു. വെളിയങ്കോട് , പാലപ്പെട്ടി ഭാഗങ്ങളിൽ സ്വകാര്യ ഭൂമികൾ പലതും കടലെടുത്തു. ലൈറ്റ് ഹൗസിന്റെ മതിൽ തകർച്ചാ ഭീഷണിയിലാണ്. ശക്തമായ തിരയിൽ പലഭാഗത്തേയും കടൽ ഭിത്തി തകർന്നിട്ടുണ്ട്. കടലോരത്തെ വീടുകളിൽ നിന്നും ഒഴിഞ്ഞുപോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബങ്ങൾ.