ഡെങ്കിപ്പനിക്കൊപ്പം മലമ്പനി കൂടി പടരാനുളള സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് രോഗികളായെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനം. ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തം ശേഖരിച്ച് പരിശോധനക്ക് അയക്കും.
മലപ്പുറം ജില്ലയിൽ ഈ വർഷം ഇതുവരെ നാൽപത് പേർക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 15 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ആനുപാതികമായി നാട്ടുകാരേക്കാൾ കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളിൽ രോഗം കണ്ടെത്തിയതോടെയാണ് പ്രത്യേക പരിശോധനക്ക് നിർദേശം നൽകിയത്. വിവിധ ആശുപത്രികളിൽ ചികിൽസ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിശദപരിശോധനക്ക് വിധേയരാക്കണം എന്നാണ് നിർദേശം. രക്തം ശേഖരിച്ച് മലമ്പനിയില്ലെന്ന് ഉറപ്പു വരുത്തണം.
മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം ആരോഗ്യ ക്യാംപ് സംഘടിപ്പിക്കും. ഡെങ്കിപ്പനിയും എച്ച് വൺ എൻ വണും പടർന്നു പിടിച്ച മേഖലകളിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിൽ പരിശോധന സജീവമാക്കും.