കാലവർഷം കുറഞ്ഞതോടെ ആശങ്കയിലായി വയനാട് കബനി തീരത്തെ കർഷകർ. അറുപത്തിയൊന്ന് ശതമാനം മഴക്കുറവാണ് ഈമാസം ജില്ലയിലുണ്ടായിരിക്കുന്നത്. മിഥുനച്ചൂടിലെ പൊടിമണ്ണിൽ പണിയെടുക്കുന്ന കർഷകൻ. ഒറ്റപ്പെട്ട മഴയിൽ തളിർത്തുവന്ന കളകൾ ചെത്തിമാറ്റുകയാണ് നാൽപത്തിയെട്ടുകാരനായ സ്വാമി. കാലവർഷത്തിൽ വിയർപ്പൊഴുക്കി പണിയെടുക്കേണ്ടിവരുന്നത് ഇതാദ്യം.
കഴിഞ്ഞ വരൾച്ചയുടെ മായാത്ത മുറിപ്പാടുകൾ എങ്ങുമുണ്ട്.. ചേനയും, ഇഞ്ചിയും, വഴയുമെല്ലാം വളർച്ച മുരടിച്ച് തെളിഞ്ഞ ആകാശത്തിന് കീഴിൽ നിൽക്കുന്നു. നെൽവിത്ത് വിതയ്ക്കേണ്ട പാടം കളകൾ കീഴടക്കി.
കബനി നദി കരകവിഞ്ഞ് ഒഴുകേണ്ട സമയമാണ്. ഇനി ഈ നദി നിറഞ്ഞു കാണമെങ്കിൽ വയനാട്ടിൽ തോരത്ത മഴ ദിവസവും പെയ്യേണ്ടി വരും. കാലവർഷത്തിലും കാൽനടയായി കബനി മുറിച്ച് കടക്കാം. കർണാടകയിൽനിന്ന് വീശുന്ന ചൂടുള്ള കാറ്റ് വരാൻപോകുന്ന ആപത്തിന്റെ സൂചനയാണ്.