ജലവിഭവവകുപ്പിന്റെ അനുമതിയില്ലാതെ വയനാട് കാരാപ്പുഴ അണക്കെട്ടിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണം. ആദിവാസികളുടെ പേരിൽ നിർമിക്കുന്ന റോഡ് സ്വകാര്യ റിസോർട്ടിനെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നതോടെ നിർമാണം നിര്‍ത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിർദേശം നൽകി.
കാരാപ്പുഴ അണക്കെട്ടിന്റെ തീരത്ത് താമസിക്കുന്ന ചീപ്രം കോളനിയിലേക്കാണ് റോഡ് നിർമാണം. അണക്കെട്ടിന്റെ അതിർത്തിവരെ മുന്നൂറ്റിഇരുപത്തിയേഴ് മീറ്റർ ദൂരം ആദ്യം കോൺക്രീറ്റ് ചെയ്തു. പിന്നീട് 43 മീറ്റർ കൂടി റോഡ് നിർമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. അണക്കെട്ടിന്റെ സ്ഥലമായതിനാൽ ആദിവാസികൾക്ക് വീട് നിർമിക്കാൻപോലും അനുവാദമില്ല. ഇതിനിടയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനധികൃത റോഡ് നിർമാണം.
കോളനിയോട്ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടിനെ സഹായിക്കാനാണ് റോഡ് നിർമിക്കുന്നതെന്നും ആക്ഷേപമുണ്ട്. പരാതികൾ ഉയർന്ന സാഹചര്യത്തിൽ നിർമാണം നിറുത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.