കാസർകോട് കവ്വായി കായലിലെ താൽകാലിക തടയണ തുറന്നതിനെ തുടർന്ന് ലക്ഷകണക്കിന് രൂപയുടെ കല്ലുമ്മക്കായകൾ നശിച്ചു. പടന്ന, എടച്ചാക്കയ്യിലെ താൽകാലിക തടയണ തുറന്നതാണ് വൻ കൃഷി നാശത്തിനിടയാക്കിയത്. തെക്കെക്കാട്, കൊക്കാല്‍ ദ്വീപിനിടയിലുള്ള പ്രദേശങ്ങളിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചത്.
വർഷങ്ങൾക്ക് മുമ്പ് തകർന്ന എടച്ചക്കാട്ടെ തടയണയുടെ നിർമാണത്തിനയി ആറു മാസം മുമ്പാണ് താൽകാലിക ബണ്ട് കെട്ടിയത്. ഇതോടെ പുഴയുടെ ഒഴുക്ക് പൂർണമായിട്ടും നിലച്ചു. മഴ ശക്തി പ്രാപിച്ചതോടെ താൽകാലിക ബണ്ട് മുന്നറിയിപ്പില്ലാതെ പൊട്ടിച്ചു. കായലിൽ ഓരു വെള്ളം കയറിയതോടെ ലവണാംശങ്ങളിൽ വലിയ മാറ്റമുണ്ടായി. മൂപ്പെത്തി വിളവെടുക്കാനായ കല്ലുമ്മക്കായകളാണ് നശിച്ചത്. സ്നേഹദീപം കുടുംബശ്രീയുടെ 600 കുറ്റി കൃഷി പൂര്‍ണമായും നശിച്ചു. ഇവർക്ക് മാത്രം രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടം നേരിട്ടു
തടയണയുടെ 500 മീറ്ററിനുള്ളിലാണ് വ്യാപക നഷ്ടമുണ്ടായത്. മൊത്തത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടു.