ഇടനിലക്കാരെ ഒഴിവാക്കി ഗ്രീൻ ടീ നേരിട്ട് വിപണിയിലെത്തിച്ച് ചെറുകിട തേയില കർഷകൻ. വയനാടിനോട്ചേർന്ന തമിഴ്നാട്ടിലെ മാങ്ങോട് സ്വദേശി പി. കെ. കുമാരനാണ് സ്വന്തം വീട്ടിൽനിന്ന് ഗ്രീൻ ടീ നിർമിച്ച് വിൽക്കുന്നത്. ചെറുകിട തേയില കർഷകർക്ക് പ്രചോദനമാണ് കുമാരനും കുടുംബവും. അഞ്ചേക്കർ തേയിലത്തോട്ടത്തിൽനിന്ന് വീട്ടുകാർതന്നെ കൊളുന്ത് ശേഖരിച്ച് സംസ്ക്കരിച്ച് ഗ്രീൻ ടീയാക്കി വിപണിയിലെത്തിക്കുന്നു. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ഗ്രീൻ ടീ ഉപഭോക്താവിന് ലഭിക്കുമ്പോൾ ഉയർന്ന വില കുമാരന് കിട്ടുന്നു.
വീട്ടിൽ സ്ഥാപിച്ച ചെറിയ സംസ്കരണ യൂണിറ്റിന്റെ സഹായത്താലാണ് ഗ്രീൻ ടീ നിർമാണം. അഞ്ചുകിലോ കൊളുന്തിൽനിന്ന് ഒന്നരക്കിലോ ഗ്രീൻ ടീ ലഭിക്കും. ഏത് ചെറുകിട കർഷകനും ഈ രീതിയിൽ കൊളുന്ത് സംസ്ക്കരിച്ച് മികച്ച വരുമാനം നേടാം. ജൈവകൃഷിയാണ് കുമാരന്റേത്. ഗ്രീൻ ടീ പ്രത്യേക കവറിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്.നൂറ് ഗ്രാമിന് നൂറ്റി അറുപത് രൂപയാണ് വില. ഇന്ത്യയ്ക്ക് അകത്തും പുറത്തും കുമാരന്റെ ഗ്രീൻ ടീക്ക് ആവശ്യക്കാരുണ്ട്.