കോഴിക്കോട് ജില്ലയിലെ ഡങ്കിപ്പനി വ്യാപനം തടയാൻ രോഗികളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. ജനങ്ങൾ സ്വയം ചികിൽസയുമായി അപകടത്തിലാവരുതെന്നും കർശനനിർദേശം. ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലയിൽ ചേർന്ന യോഗത്തിലാണ് പ്രതിരോധമാർഗങ്ങൾ വിലയിരുത്തിയത്.
ജില്ലയിൽ ഡങ്കിപ്പനി ബാധിച്ചുള്ള മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് അപകടസാധ്യത കാര്യക്ഷമമായി നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദേശം നൽകിയത്. എല്ലാ പനിയും ഡങ്കി ആകണമെന്നില്ല. രോഗലക്ഷണങ്ങൾ കൃത്യമായി വിലയിരുത്തി തുടർ പരിശോധനകൾ നടത്തണം. ഇതിനായി എല്ലാ പ്രധാന ആശുപത്രികളിലുമുള്ള ഡങ്കി കോർണറുകളുടെ പ്രവർത്തനം ഊർജിതമാക്കാനും തീരുമാനമായി.
സ്വയം ചികിൽസയോ കടുത്ത വേദനസംഹാരികളോ പരീക്ഷിക്കരുതെന്നും്് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജുകളുമായി ചേർന്ന് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങ ൾ കൂടുതൽ ശക്തമാക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ ചേർന്ന അവലോകനയോഗത്തിൽ ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ആശാദേവി, നഗരസഭാ ആരോഗ്യ ഓഫീസർ ഡോ.ഗോപകുമാർ,മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ എസ് പ്രതാപ്, എം സി എച്ച് സൂപ്രണ്ട് സജിത് കുമാർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.