വയനാട് നെൻമേനി പഞ്ചായത്തിൽ നാട്ടുകാർക്ക് ഉപകാരപ്രദമാകാതെ അഞ്ഞൂറ് മീറ്ററിനുളളിൽ മൂന്ന് കുടിവെള്ളപദ്ധതികൾ. ജലനിധിയുടെയും ത്രിതലപഞ്ചായത്തുകളുടെയും മേൽനോട്ടത്തിൽ നിർമിച്ച പദ്ധതികളാണ് വിവിധ കാരണങ്ങളാൽ ഉപയോഗശൂന്യമായി കിടക്കുന്നത്.
രണ്ടായിരത്തിയാറിൽ പഞ്ചായത്ത് കുഴിച്ച കിണറാണിത്. ഒരു തുള്ളി വെള്ളമില്ല. അപകടം ഒഴിവാക്കാനായി നാട്ടുകാർതന്നെ പണം പിരിച്ച് ഗ്രില്ല് സ്ഥാപിച്ചു. ഇനി ഇതേവർഷം തന്നെ ജലനിധി പദ്ധതിയിൽ സ്ഥാപിച്ച കുഴൽക്കിണറും പമ്പ് ഹൗസും കാണുക. ഉദ്ഘാടനം നടത്തിയതല്ലാതെ കുടിവെള്ളവിതരണം നടന്നില്ല. വെള്ളം സംഭരിക്കാനായി നിർമിച്ച ടാങ്കും വെറുതെയായി. അതേസമയം രണ്ടായിരത്തിരണ്ടിൽ ജില്ലാ പഞ്ചായത്ത് ആരംഭിച്ച ശുദ്ധജല പദ്ധതിയിലെ കുളം നിറഞ്ഞ് കിടക്കുന്നു. തൊട്ടടുത്ത്തന്നെ പമ്പ് ഹൗസും ടാങ്കും നിർമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രദേശവാസികൾക്ക് വെള്ളം ലഭിച്ചിട്ടില്ല.
കുടിവെള്ള പദ്ധതികളെക്കുറിച്ച് ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അക്ഷേപമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.