സഞ്ചാരികൾക്ക് കാടിനെക്കുറിച്ചറിയാൻ വയനാട് മുത്തങ്ങയിൽ വനംവകുപ്പിന്റെ നവീകരിച്ച പഠനകേന്ദ്രം തയ്യാറായി. പന്ത്രണ്ടരലക്ഷം രൂപ ചിലവഴിച്ചാണ് ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനകേന്ദ്രം മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഒരുങ്ങിയിരിക്കുന്നത്.
മുത്തങ്ങയിലെത്തിയാൽ കാടിനുള്ളിലെ സഫാരിമാത്രമല്ല ഇനിമുതൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാടിന്റെ സവിശേഷതകളും വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ പഠനകേന്ദ്രം പ്രവേശനക്കവാടത്തിൽതന്നെ വനംവകുപ്പ് ഒരുക്കികഴിഞ്ഞു. പലതരം തേനുകളും ചെടികളും ഇവിടുന്ന് പരിചയപ്പെടാം. ഓടയിൽനിർമിച്ച പരമ്പരാഗത കുട്ടകളും അടുക്കള ഉപകരണങ്ങളും പഠനകേന്ദ്രത്തിലുണ്ട്. കാടിനുള്ളിൽനിന്ന് പകർത്തിയ കാഴ്ചകൾ നാല് മുറികളായി പ്രദർശിപ്പിച്ചിരിക്കുന്നു.
മുള, ഗ്ലാസ്, മരം, അലുമിനിയം, ടെറാകോട്ട തുടങ്ങിയവ ഉപയോഗിച്ചാണ് പഠനകേന്ദ്രം നിർമിച്ചിരിക്കുന്നത്. കാട്ടുതീ, മനുഷ്യ വന്യമൃഗ സംഘർഷം, വനനശീകരണം തുടങ്ങിയ വിഷയങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും കേന്ദ്രം സഹായകരമാകും.