കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു. കാരശേരി ആനയാംകുന്ന് സ്വദേശി ഷീബ, മകൾ നിഷ്ത എന്നിവരാണ് മരിച്ചത്. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ടിപ്പർ ലോറി തല്ലിത്തകർത്തു.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മുക്കം മുസ്‌ലിം ഒാർഫനേജ് സ്കൂളിലെ അധ്യാപികയായ ഷീബയും ഇതേ സ്കൂളിലെ വിദ്യാർഥിയായ നിഷ്തയും സ്കൂളിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലേക്ക് ടിപ്പർ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാർ ടിപ്പർ ലോറി തല്ലിത്തകര്‍ത്തു. രണ്ടര മണിക്കൂറോളം നടുവണ്ണ കൊയിലാണ്ടി റോഡിൽ ഗതാഗതം തടസപ്പെട്ടു.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറി നിരത്തിലിറക്കരുതെന്ന നിയമം കാറ്റില്‍പറത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിയമലംഘനത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.