കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ യു.ഡി.എഫിലെ ഒരു അംഗത്തെക്കൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതോടെ ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണി കരുനീക്കങ്ങൾ തുടങ്ങി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. മുപ്പത്തിയാറംഗങ്ങളാണ് കൊടുവള്ളി നഗരസഭയിൽ.
യു.ഡി.എഫിന് പത്തൊൻപതും എൽ.ഡി.എഫിന് പതിനാറും. ഒരാൾ സ്വതന്ത്രനും. ഭരണം തുടങ്ങി ഒന്നരവർഷം പിന്നീടുമ്പോഴേക്കും യു.ഡി.എഫിലെ രണ്ടംഗങ്ങളെ അയോഗ്യരാക്കി. യു.ഡി.എഫ് സ്വതന്ത്രൻ ശിവദാസിനെയാണ് ആദ്യം അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടി
ഹൈക്കോടതി സ്റ്റേ ചെയ്തു. വിമല ഹരിദാസിനെയാണ് ഏറ്റവും ഒടുവിൽ അയോഗ്യയാക്കിയത്. ഇരുവരും സ്വതന്ത്ര സ്ഥാനാർഥിയായ മൽസരിച്ച ശേഷം യു.ഡിഫ് സ്ഥാനാർഥിയാണെന്ന് സത്യവാങ്മൂലം നൽകിയെന്നാണ് ആരോപണം എന്നാൽ, പത്തൊൻപതു പേരുടെ ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ ഭരണമാറ്റം സംഭവിക്കൂവെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞു.
രണ്ടു പേരെ അയോഗ്യരാക്കിയാലും ഇടത്തോട്ട് ഭരണം പോകില്ല. ഗൾഫിലുള്ള രണ്ടംഗങ്ങളെ എത്രയും വേഗം മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഈ മാസവസാനം പഞ്ചായത്ത് യോഗം ചേരുമ്പോൾ ഭൂരിപക്ഷം ഉറപ്പിക്കാൻ യു.ഡി.എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്വതന്ത്രന്റെ പിന്തുണ ഇടതുമുന്നണി അവകാശപ്പെടുന്നുണ്ട്.