കല്ലായിപുഴ കയ്യേറുന്നതിലെ ആശങ്ക മലയാള മനോരമ സെമിനാറിൽ ജനപ്രതിനിധികൾ പങ്കുവച്ചു. പുഴ സംരക്ഷിക്കാൻ കർമസമിതി വേണം. പെരുമ നിലനിർത്താൻ സാഹിത്യോൽസവവും. കല്ലായി പുഴ, കനോലി കനാൽ, മാമ്പുഴ എന്നിവിടങ്ങളിലെ കൈയേറ്റം, സർവേ നടപടി, നവീകരണം എന്നിവയാണ് സെമിനാറിൽ ചർച്ചയായത്. കല്ലായിപുഴ നവീകരണത്തിനായി സ്കൂൾ-കോളജ് വിദ്യാർഥികളെ ഉൾപെടുത്തി കർമ സമിതി രൂപീകരിക്കണമെന്ന് എം.കെ രാഘവൻ എം.പി.ആവശ്യപ്പെട്ടു.
പുഴയിൽ നിന്ന് ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ നീണ്ടുപോകുന്നതിനെകുറിച്ചായിരുന്നു എ.പ്രദീപ് കുമാർ.എം.എൽ.എ പറഞ്ഞത്.
കല്ലായിയുടെ ടൂറിസം സാധ്യത വർധിപ്പിക്കാൻ സാഹിത്യോൽസവം വേണമെന്ന് എം.കെ.മുനീർ എം.എൽ.എ ആവശ്യപ്പെട്ടു. മാമ്പുഴ സംരക്ഷണത്തിനായി ഒന്നേമുക്കാൽ കോടിരൂപ ജില്ലാ പഞ്ചായത്ത് ചെലവിടുമെന്ന് പ്രസിഡന്റ് ബാബു പറശേരി പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കാൻ സർവേ നടപടി ഉടൻ ആരംഭിക്കുമെന്നും കലക്ടർ യു.വി.ജോസ് അറിയിച്ചു. ജനപ്രതിനിധികൾക്ക് പുറമെ പുഴ സംരക്ഷ സമിതി പ്രവർത്തകർ, ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, റവന്യൂ -ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു.