വയനാട്ടിലെ ആദിവാസി മേഖലയിൽ കഴിഞ്ഞ സർക്കാർ നിയമിച്ച കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ പട്ടികജാതി പട്ടികവർഗ വികസനവകുപ്പ് മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റി. ആകെയുള്ള പതിനഞ്ച് സോഷ്യൽ വർക്കർമാരിൽ പത്ത്പേരെയാണ് വിവിധ ജില്ലകളിലേക്ക് മാറ്റിയത്. വയനാട്ടിലെ ആദിവാസികളോട് സർക്കാർ കാണിക്കുന്ന അവഗണനയുടെ പ്രതീകമാണ് പുതിയ നടപടിയെന്ന് ഐ. സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
സർക്കാർ പദ്ധതികളും സേവനങ്ങളും വയനാട്ടിലെ ആദിവാസികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് മൂന്ന് വർഷംമുൻപ് കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിച്ചത്. ഓരോ പഞ്ചായത്തിലും സോഷ്യൽവർക്കർമാരുടെ സേവനം ഉണ്ടായിരുന്നെങ്കിലും ആളുകൾ പിരിഞ്ഞുപോയതിനെത്തുടർന്ന് പതിനഞ്ച് പേരായി ചുരുങ്ങുകയായിരുന്നു. സോഷ്യൽവർക്കർമാരില്ലാത്ത ഒൻപത് പഞ്ചായത്തുകളിൽ ഉടന്‍ നിയമനം നടത്തണമെന്ന പട്ടികജാതി പട്ടികവർഗ വികസനവകുപ്പിന്റെ ഉത്തരവിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് നിലവിലുള്ള ആളുകളെ മറ്റ് ജില്ലകളിലേക്ക് മാറ്റികൊണ്ട് വീണ്ടും ഉത്തരവിറങ്ങിയത്. ഇത് വയനാട്ടിലെ ആദിവാസിമേഖലയോട് കാണിച്ച വഞ്ചനയാണെന്ന് ഐ. സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
വയനാട്ടുകാരും പട്ടികജാതിവർഗത്തിൽപ്പെട്ടവരുമായ മൂന്ന് സോഷ്യൽവർക്കർമാരെയും മറ്റ് ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ അഴിമതികളും സോഷ്യൽവർക്കർമാർ കണ്ടെത്തുന്നതാണ് സ്ഥലമാറ്റത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.