ഖത്തറിലെ പ്രതിസന്ധിയിൽ കോഴിക്കോട് ചേന്ദമംഗല്ലൂർ ഗ്രാമം ആശങ്കയിലാണ്. മൂന്നൂറോളം പേരാണ് ഈ ഒറ്റഗ്രാമത്തിൽനിന്ന് ഖത്തറിൽ ജോലി ചെയ്യുന്നത്.
ഖത്തറിൽനിന്നുള്ള ഓരോ ഫോൺ കോളിലും ആകാംക്ഷയുണ്ട്. കോഴിക്കോട് ചേന്ദമംഗളൂർ സ്വദേശി കെ.ടി.അബ്ദുല്ല 24 വർഷമായി ഖത്തറിലായിരുന്നു. പ്രായമായപ്പോൾ നാട്ടിലേക്കു മടങ്ങി. മക്കളും പേരക്കുട്ടികളും ഉൾപ്പെടെ മറ്റു കുടുംബാംഗങ്ങൾ ഇപ്പോഴും ഖത്തറിൽതന്നെ. അയൽരാജ്യങ്ങളുടെ വിലക്കും ഒറ്റപ്പെടുത്തലും ഖത്തറിലുണ്ടാക്കിയ പ്രതിസന്ധിയിൽ ഇവർക്കുള്ള ആശങ്ക ചെറുതല്ല.
അബ്ദുല്ലയെപ്പോലെ നിരവധി പേർ ചേന്ദമംഗളൂരിൽ നിന്ന് ഖത്തറിൽ ജോലി ചെയ്തിരുന്നു. ഇവരുടെ കൂട്ടായ്മയിൽ നാട്ടിൽ ഒരു സംഘടനയുമുണ്ട്. ഖത്തർ ഇസ്്ലാഹിയ അസോസിയേഷൻ. കോളജും സ്കൂളും തുടങ്ങി നാട്ടിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ മുന്നിൽനിന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോലും പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ വോട്ടു ചെയ്യാൻ ഇവരെത്തും. ഈ മാസവസാനം അവധിക്കാലത്ത് നാട്ടിൽ വരാനിരിക്കെയുണ്ടായ പ്രതിസന്ധി ഏറെ മനപ്രയാസമുണ്ടാക്കി.
പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിൽ ചേന്ദമംഗലം ഗ്രാമം ബന്ധുക്കൾക്കായി കാത്തിരിക്കുകയാണ്.