കോഴിക്കോട് നഗരമധ്യത്തിൽ എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം. മാനഞ്ചിറ എസ്.ബി.ഐ പ്രധാനബ്രാഞ്ചിലെ എ.ടി.എം. കൗണ്ടറിലെ മെഷീനാണ് കുത്തിതുറക്കാൻ ശ്രമിച്ചത്. മുഖംമൂടി ധരിച്ചെത്തിയ ആൾ കവർച്ചാശ്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു കവർച്ചാശ്രമം. മുഖംമൂടി ധരിച്ച് കൗണ്ടറിലെത്തിയ കള്ളൻ ആദ്യം സി.സി.ടി.വി കാമറ മറച്ചു. കയ്യിൽ പാരയും ആയുധങ്ങളും കരുതിയിരുന്നു. ഒരേ സമയം പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന രണ്ടു മെഷീനുകളാണ് കുത്തിതുറക്കാൻ ശ്രമിച്ചത്. പക്ഷേ, പണം നഷ്ടപ്പെട്ടില്ല. മോഷ്ടാവിന്റെ മുഖം മറച്ചതിനാൽ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനുണ്ട്. എന്നിട്ടും, കവർച്ചാശ്രമം അറിഞ്ഞില്ല. പൊലീസിന്റെ പതിവു പരിശോധന കഴിഞ്ഞ ഉടനെയാണ് കവർച്ചാ ശ്രമം അരങ്ങേറിയത്. ബാങ്കിന്റെ പരിസരത്ത് രണ്ട് ഭാഗത്തായി ആറ് എ.ടി.എം കൗണ്ടറുകളുണ്ട്. ഫൊറൻസിക് വിദ്ഗദരെത്തി പരിശോധന നടത്തി. ഡി.സി.പി: പി.ബി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നഗരത്തിലെ മറ്റ് എടിഎമ്മുകൾക്ക് സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദ്ദേശം നൽകി.