കോഴിക്കോട് എയിംഫിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിസമരം തുടരുന്നു. രണ്ട് വിദ്യാർഥികൾ നിരാഹാരസമരത്തിലാണ്. അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നാണ് സമരക്കാരുടെ നിലപാട്.
അഞ്ചുദിവസമായി നിരാഹരം നടത്തിയിരുന്ന നാല് വിദ്യാർഥിനികളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടർന്നാണ് രണ്ട് വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്. സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാൻ കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായെങ്കിലും ഫീസും, നഷ്ടപരിഹാരവും ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
സമരത്തിന്റെ തുടക്കം മുതൽ വിദ്യാർഥികൾക്കൊപ്പം നിലകൊള്ളുന്ന രക്ഷകർത്താക്കൾക്ക് കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പക്ഷേ മക്കൾക്കൊപ്പം തന്നെ ഉറച്ച് നിൽക്കാനാണ് ഇവരുടെ തീരുമാനം. അറസ്റ്റുണ്ടായാൽ രക്ഷകർത്താക്കൾ ഉൾപ്പെടെയുള്ളവർ നിരാഹാരമിരിക്കും.പ്രശ്നം എങ്ങിനെ പരിഹരിക്കണം എന്നറിയാതെ കുഴങ്ങുകയാണ് ജില്ലാ ഭരണകൂടവും, പൊലീസും.