വടക്കേ മലബാറിലെ തെയ്യക്കാലത്തിന് സമാപ്തി കുറിച്ചുകൊണ്ട് കാസർകോട് നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശോൽസവം അരങ്ങേറി. ഉൽസവത്തിന്റെ ഭാഗമായി കെട്ടിയാടിയ ദേവീ-ദേവൻമാരെ ദർശിക്കാനായി പതിനായിരങ്ങളാണ് നീലേശ്വരത്തേക്ക് ഒഴുകിയത്.
പന്തീരടി പൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് തെയ്യക്കോലധാരികൾ കവിൽ പ്രാർഥന നടത്തി.വിശേഷാൽ പൂജകളിൽ കളരികളിൽ നിന്നും കൊണ്ടുന്ന ഓലകൾ ഉപയോഗിച്ച് പന്തൽ കെട്ടിയതോടെ കളിയാട്ടകാലത്തിന്റെ സമാപനം കുറിച്ച് തിരുമുടികളും കലശതട്ടും ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദേവീദേവൻമാരുടെ തിരുമുടികൾ ഉയരുന്നതിന് മുമ്പായി കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും മൽസ്യക്കോവകളുടെ വരവ്.
പിന്നെ തെയ്യങ്ങളുടെ വരവായി.കാളരാത്രി,നടയിൽ ഭഗവതി, ക്ഷേത്രപാലകൻ,കൈക്കോളാൻ തെയ്യങ്ങളാണ് കെട്ടിയാടിയത്.
തുടർന്ന് തെക്ക്- വടക്ക് കളരിക്കാരുടെ കലശകുംഭങ്ങളുമായി പുരുഷാരം കാവിന്റെ പടിയിറങ്ങിയതോടെ ഒരു തെയ്യക്കാലത്തിന്റെ തിരുമുടി താഴ്ന്നു. ഇനി തുലാം പത്തിന് മറ്റൊരു ആഘോഷക്കാലത്തിന് തെയ്യങ്ങളും കാവുകളും ഉണരും.