വയനാട്ടിൽ സ്വകാര്യബസ് തൊഴിലാളികൾനടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിക്കാനായി എഡിഎം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒരുവിഭാഗം ബസുടമകൾ വിട്ടുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. വർധിപ്പിച്ച ആനുകൂല്യങ്ങൾ ബസുടമകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
തെഴിലാളികളുടെയും ബസ് ഉടമകളുടെയും യോഗം എഡിഎം വിളിച്ചുചേർത്തെങ്കിലും ഒരുകൂട്ടം ഉടമകൾ പങ്കെടുത്തില്ല. പുൽപള്ളിയിൽവച്ച് ബസുടമയെ മർദിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്യാതെ ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് ബസ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. എന്നാൽ ബസ് ഓണേഴ്സ് ഓർഗനൈസേഷന്റെ ആളുകൾ ചർച്ചെയ്ക്കത്തി. പരിഹാരം കാണാൻ നാളെ വൈകുന്നേരം നാല്മണിക്ക് വീണ്ടും എഡിഎം ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ കൂടുതലായി ഓടുന്ന ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരെയാണ് സമരം കാര്യമായി വലയ്ക്കുന്നത്. പ്രധാന പാതകളിൽ കെഎസ്ആർടിസി ബസുകളാണ് യാത്രക്കാരുടെ അശ്രയം. ഈമാസം ഒന്നാംതീയതിമുതൽ പ്രതിദിന വേതനത്തിൽ മൂപ്പത് രൂപയും ദിനബത്തയിൽ ഒരു രൂപയും വർധിപ്പിക്കാൻ ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ ചില ബസുടമകൾ ഈ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകാതിരുന്നതാണ് സമരത്തിലേക്ക് നയിച്ചത്.