കോഴിക്കോട് ജില്ലയുടെ തീരദേശങ്ങളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയുമായി ജില്ലാ ഭരണകൂടം. ബീച്ച്, മാമ്പുഴ, കല്ലായിപ്പുഴ എന്നിവിടങ്ങളിലെ കൈയ്യേറ്റങ്ങളായിരിക്കും ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുക.
ബീച്ചിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് കലക്ടറുടെ ഉത്തരവനുസരിച്ച് അർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്. രേഖകൾ ഹാജരാക്കാൻ ഉടമയ്ക്ക് ഒരു ദിവസം സമയം അനുവദിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനെത്തുടർന്നാണ് അധികൃതർ കെട്ടിടം പൊളിച്ചു നീക്കിയത്. ഇതിനിടെ ആധാരമുൾപ്പെടെയുള്ള രേഖകളുമായി ഉടമ എത്തിയെങ്കിലും എല്ലാം വ്യജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. നഗരത്തില അറവുശാലകളിലെ മാലിന്യമായിരുന്നു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. വിദേശത്തേയ്ക്ക് കയറ്റി അയക്കാനാണ് മാലിന്യം സൂക്ഷിക്കുന്നതെന്നാണ് ഉടമ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇതിനാവശ്യമായ രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല.
ബീച്ചിലെ വിവിധ ഭാഗങ്ങളിലെ കൈയ്യേറ്റം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ബീച്ചിനു പുറമേ കല്ലായിപ്പുഴയുടേയും, മാമ്പുഴയുടെയും തീരത്തെ കൈയ്യേറ്റക്കാർക്കെതിരെയും വരുംദിവസങ്ങളിൽ നടപടിയുണ്ടാകും.