കാസർകോടിന്റെ വടക്കൻ മേഖലകളിൽ വൈറൽ പനി പടരുന്നു. മംഗൽപാടിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓരോ ദിവസവും ചികിൽസ തേടിയെത്തുന്നത് ഇരുന്നൂറ്റി അമ്പതിലേറെ പേർ. മംഗളുരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടുന്നവരുടെ കണക്ക് പോലും ആരോഗ്യ വകുപ്പിന്റെ കൈവശമില്ല
മീഞ്ച , വോർക്കാടി, പൈവെളിഗെ, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലാണ് വൈറൽ പനി പടരുന്നത്. ശക്തമായ പനിയുമയി ചികിൽസ തേടുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. കാസർകോടിനും മംഗളുരുവിനും ഇടയിലുള്ള പ്രധാന ആശുപത്രിയായ മംഗൽപാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവും ചികിൽസ തേടിയെത്തുന്നവരുടെ എണ്ണം തന്നെ ഇരുന്നൂറ്റി അമ്പത് കവിയും. ഒരു മാസത്തിനിടെ ഇവിടെ മാത്രം മൂന്ന് ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഡോക്ടർമാർ മാത്രമുള്ള ഇവിടെ രോഗികളെ ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല.
കേവലം ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള മംഗളുരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടുന്നവരെ കൂടി പരിഗണിക്കുമ്പോൾ പനി ബാധിതരുടെ കണക്ക് ഇനിയും കൂടും. എന്നാൽ മലയാളികളായ രോഗികളിൽ പകർച്ചവ്യാധികൾ കണ്ടെത്തിയാൽ പോലും ഇത്തരം ആശുപത്രികളിൽ നിന്നും ജില്ല ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നുമില്ല.