വടക്കൻ കേരളത്തിലെ സ്കൂളുകളിലും പ്രവേശനോൽസവം ആഘോഷപൂർവം നടന്നു. സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ പ്രവേശനോൽസവമായിരുന്നു കോഴിക്കോട് മലാപറമ്പ് ജി.യു.പി സ്കൂളിലേത്. അതേസമയം, സ്കൂളിലെത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് പാലാട്ട് സ്കൂളിലെ കുട്ടികൾ. കഴിഞ്ഞ അധ്യയന വർഷത്തെ ആശങ്കനിറഞ്ഞ പഠനകാലത്തിൽ നിന്നും പ്രതീക്ഷയുടെ പുതുവെളിച്ചമാണ് മലാപറമ്പിലെ കുട്ടികളുടെ മുഖത്ത് കണ്ടത്.
പാലാട്ടുസ്കൂളിലെ കുട്ടികൾ ആശങ്കയോടെയാണ് പ്രവേശനോൽസവത്തിനെത്തിയത്.സർക്കാർ ഏറ്റെടുത്തതിനെതിരെ മാനേജർ സ്റ്റേ സമ്പാദിച്ചതിനെതുടർന്നാണ് കുട്ടികൾക്ക് എസ്.എസ്.എയുടെ അർബൻ റിസോഴ്സ് സെന്ററിൽ അഭയാർഥികളെപോലെ പഠിക്കുന്നത്. മണക്കാട് ഗവ യുപി സ്കൂളിലാണ് ജില്ലാതല പ്രവേശനോൽസവം നടന്നത്.
പാലക്കാട്ട് ഷൊർണൂർ കയിലിയാട് എ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങ് എം.ബിരാജേഷ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് വൃക്ഷത്തെ നട്ടുകൊണ്ടായിരുന്നു വയനാട്ടിൽ മാനന്തവാടി എടയൂർകുന്ന് ഗവ.എൽ.പി സ്കൂളിലെ ജില്ലാതല ആഘോഷം. കാസർകോട് നീലേശ്വരം പേരൂൽ സ്കൂളിലെ ചടങ്ങ് എം.പി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് കന്നഡ സ്കൂളുകളിൽ കരിദിനം ആചരിക്കുകയാണ്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മലപ്പുറം കോട്ടക്കൽ ക്ലാരി സ്കൂളിലെ പരിപാടി ഉദ്ഘാടനം ചെയ്തു.