സ്കൂൾ തുറക്കുന്ന ദിനത്തിൽ തൊടുപുഴ കോടിക്കുളം ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമരം. പ്രിൻസിപ്പലെ പുറത്താക്കിയതിലും സ്കൂൾ തുറക്കുന്നത് നീട്ടിവെച്ച മാനേജ്മെന്റ് നടപടിക്കെതിരായിരുന്നു പ്രതിഷേധം. പിടിഎയുടെയും വിദ്യാർഥികളുടെയും സമ്മർദത്തിന് വഴങ്ങി പ്രിൻസിപ്പലിന്റെ സസ്പെൻഷൻ മാനേജ്മെന്റ് പിൻവലിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പൽ തോമസ്.ജെ.കാപ്പനും തമ്മിൽ രണ്ട് വർഷത്തിലേറെയായി തുടരുന്ന അധികാര തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രിൻസിപ്പലിനെയും 28 അധ്യാപകരെയും പുറത്താക്കി മാനേജ്മെന്റ് ആധിപത്യം ഉറപ്പിച്ചു. ഇതിനെതിരെ പിടിഎയും വിദ്യാർഥികളും രംഗതെത്തുമെന്ന് ഉറപ്പായതോടെ സ്കൂൾ തുറക്കുന്നതും നീട്ടിവെച്ചു. ഇതോടെയാണ് രക്ഷിതാക്കളും വിദ്യാർഥികളും സമരം ആരംഭിച്ചത്. മാനേജ്മെന്റ് പ്രതിനിധികളെ തടഞ്ഞുവെച്ചുള്ള സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ തഹസിൽദാർ സ്ഥലതെത്തി. ചർച്ചകൾക്കൊടുവിൽ മാനേജ്മെന്റിന് അനൂകൂലമായി തഹസിൽദാറും നിലപാടെടുത്തതോടെ കെഎസ് യു പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടു. തഹസിൽദാരെ തടഞ്ഞുവെച്ചു.
ഒടുവിൽ പ്രിൻസിപ്പൽ തോമസ്.ജെ. കാപ്പന്റെ സസ്പെൻഷൻ പിൻവലിച്ചതായി സ്കൂൾ മാനേജർ എഴുതി നൽകി.
തൊട്ടുപിന്നാലെ സ്കൂളിലെത്തിയ തോമസ്.ജെ. കാപ്പനെ പ്രിൻസിപ്പൽ കസേരയിൽ ഇരുത്തിയ ശേഷമാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്. സ്കൂളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ ചർച്ചചെയ്യാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അടുത്ത ദിവസം യോഗം ചേരും.