കാരന്തൂർ മർക്കസ് ക്യാംപസിലെ വിദ്യാർഥി സമരത്തിൽ സമവായ നീക്കവുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പ്രശ്നപരിഹാരത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും, മർക്കസ് മാനേജ്മെന്റുമായും ചർച്ച നടത്തും.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് തലത്തിൽ ശ്രമം നടത്താൻ തീരുമാനിച്ചത്. ഇതിനൊപ്പം പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറും, പൊലീസ് കമ്മീഷണറുമായും ചർച്ച നടത്തും. നിലവിൽ കേസിൽപ്പെട്ട വിദ്യാർഥികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സർവകക്ഷിസംഘം സ്വീകരിക്കും.
മർക്കസിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയെ സർവകക്ഷി യോഗം നിശിതമായി വിമശിച്ചു. വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടി നീതികരിക്കാവുന്നതല്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുത്തവരുടെ പൊതുഅഭിപ്രായം. ഇടത് സംഘടനകൾ യോഗത്തിൽ നിന്ന് വിട്ടു നിന്നു. അതേസമയം പൊലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുനസ്ഥാപിച്ച് ഇന്ന് മുതൽ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
മർക്കസിന് മുന്നലെ സംഘർഷത്തിന്റെ പേരിൽ ലീഗ് പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച് യൂത്ത് ലീഗിന്റെയും, യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിക്ഷേധ പ്രകടനവും നടത്തി.