കാലവർഷം പടിവാതൽക്കലെത്തിയതോടെ കോഴിക്കോടിന്റെ തീരദേശ മേഖല ആശങ്കയുടെ നടുക്കടലിലായി. കിലോമീറ്റുകളോളം ദൂരത്ത് കടൽഭിത്തി തകർന്നു. പലയിടത്തും നിര്‍മാണം നടന്നിട്ടില്ല. പലവട്ടം പരാതി പറഞ്ഞിട്ടും അവഗണിക്കപ്പെട്ട അവസ്ഥയിലാണ് തീരവാസികളുടെ ജീവിതം.
ഇത് മിനി.കോഴിക്കോട് നഗരത്തിൽ നിന്ന് വിളിപ്പാടകലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായ ശാന്തിനഗർ കോളനിയിലെ താമസക്കാരി. കഴിഞ്ഞ മൺസൂൺകാലത്ത് കടലിന് കലികയറിയപ്പോൾ മിനിയടെ വീടുൾപ്പെടെ തീരത്തെ ഇരുന്നൂറോളം വീടുകൾ കടലെടുക്കുമെന്ന അവസ്ഥയുണ്ടായി. ഇതോടെ കലക്ടറുടെ നേതൃത്വത്തിൽ കടൽഭിത്തി നിർമ്മിച്ചു. നിർമ്മിച്ച് ഒരുവർഷം തികയും മുമ്പെ കടൽഭിത്തിയുടെ അസ്ഥയിങ്ങനെയായി. മിനിയുടെ വീടിന് മുന്നിലെ ഭിത്തി പൂർണമായും കടലെടുത്തു.
ഇക്കുറി ആർത്തലച്ചെത്തുന്ന തിരമാലകളെ തടയാൻ തിരത്ത് തകർന്നുകിടക്കുന്ന ഈ കരിങ്കൽഭിത്തികൾക്കാകുമോ എന്നാണ് മിനിയുൾപ്പെടെയുള്ള തീരദേശവാസികളുടെ ആശങ്ക.
ശാന്തിനഗർ കോളനി വിട്ട് മറ്റ് പ്രദേശങ്ങളിലേയ്ക്ക് പോയാലും സ്ഥിതി സമാനമാണ്.വെള്ളയിൽ, കോതി, തോപ്പയിൽ പ്രദേശങ്ങളിലെല്ലാം തകർന്ന കടൽഭിത്തിയാണുള്ളത്. അശാസ്ത്രിയമായ നിർമ്മാണമാണ് കടൽഭിത്തികളുടെ അകാലചരമത്തിന് വഴിയൊരിക്കിയത്. ബേപ്പൂർ മേഖലയിലെ ഗോതീശ്വരം തീരത്തെ കടൽഭിത്തി നിർമ്മാണം ചുവപ്പ് നാടയിൽക്കുരുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.