ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് തടയാൻ സംസ്ഥാനത്ത് ആദ്യമായി വയനാട്ടിലെ എൽപി സ്കൂളുകളിൽ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട അധ്യാപകരെ നിയമിക്കുന്നു. ജില്ലയിലെ ഇരുന്നൂറ്റി നാൽപ്പത്തിയൊന്ന് വിദ്യാലയങ്ങളിലാണ് ഗോത്രബന്ധുവെന്ന പേരിൽ മെന്റ്ർ ടീച്ചർമാരെ നിയമിക്കുന്നത്.
ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ വയനാട്ടിലെ എൽപി സ്കൂളുകളിൽ ആദിവാസി ഭാഷ സംസാരിക്കുന്ന ഒരധ്യാപകനുണ്ടാകും. ആദിവാസികുട്ടികളിൽ പഠനനിലവാരവും ജീവിതനിലവാരവും ഉയർത്തുകയാണ് ഗോത്രബന്ധു പദ്ധതിയുടെ ലക്ഷ്യം. അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗങ്ങളിൽനിന്നാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത്. ആകെ 406 അപേക്ഷകൾ ലഭിച്ചു. ഇതിൽനിന്ന് പ്രത്യേക അഭിമുഖം നടത്തി 241പേരെ തിരഞ്ഞെടുക്കും. മെന്റർ ടീച്ചറെന്നാണ് ഇവരുടെ സ്ഥാനപ്പേര്. നാലുകോടിരൂപയാണ് പട്ടികവർഗ്ഗവികസനവകുപ്പ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
ഒന്നാംക്ലാസിലെ അധ്യാപകനൊപ്പം മെന്റർ ടീച്ചറും ക്ലാസിലെത്തി കുട്ടികൾക്ക് ആദിവാസി ഭാഷയിൽ കാര്യങ്ങൾ വിവരിച്ച് നൽകും. കുട്ടികളിൽ കലാപരമായ കഴിവുകളും സാമൂഹികബന്ധങ്ങളും വളർത്തിയെടുക്കേണ്ട ചുമതലയും ഇവർക്കാണ്. പരീക്ഷണടിസ്ഥാനത്തിൽ ജില്ലയിലാരംഭിക്കുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും. അടുത്തമാസം നാലിന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയാണ് ഗോത്രബന്ധു ഉദ്ഘാടനം ചെയ്യുന്നത്.