നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പദ്ധതിയിലെ തടസങ്ങൾ നീക്കാൻ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈമാസം ഇരുപത്തിയാറിനാണ് യുഡിഎഫ് സംഘം ബെംഗളുരൂവിലെത്തി ചർച്ച നടത്തുന്നത്. അതേസമയം വയനാടിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന് സി. കെ. ശശീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.
കർണാടക സർക്കാരാണ് നിലമ്പൂർ നഞ്ചൻകോട് പാതയ്ക്ക് തടസംനിൽക്കുന്നതെന്ന ആക്ഷേപം ഉയർന്നതോടെയാണ് യുഡിഎഫ് സംഘം കർണാടക മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. പ്രതിപക്ഷനേതാവിനൊപ്പം എം. ഐ. ഷാനവാസ് എം. പിയും ഐ. സി. ബാലകൃഷ്ണൻ എംഎൽഎയും ചർച്ചയിൽ പങ്കെടുക്കും. വനത്തിലൂടെ സർവേ നടത്താൻ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ അവഗണന തുടർന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ ജില്ലയുടെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് സി. കെ. ശശീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു. നിലമ്പൂർ നഞ്ചൻകോട് പാതയും തലശേരി മൈസൂരു പാതയും ഒരുപോലെ ആവശ്യമുള്ളതാണ്.
കർണാടക സർക്കാരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ജില്ലയിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞദിവസം ഉറപ്പ് നൽകിയിരുന്നു.