കൊപ്പം∙ ജനത്തിനു ശല്യമാകുന്ന വിഷപ്പാമ്പുകളെയും തള്ളപ്പാമ്പുകൾ ഉപേക്ഷിക്കുന്ന മുട്ടകളെയും പിടികൂടി പുതുജീവനേകിയ കാരുണ്യത്തിന്റെ കഥകളേറെ പറയാനുണ്ട് പാമ്പ് പിടിത്തക്കാരൻ കൈപ്പുറം അബ്ബാസിന്. കഴിഞ്ഞ ദിവസം മുളയൻകാവ് ക്ഷേത്രത്തിനു സമീപം റോഡരികിൽ നിന്ന് അടയിരിക്കുന്നതിനിടെ ലഭിച്ച മൂർഖന്റെ 33 മുട്ടകളെ ഇൻകുബേറ്ററിൽ അടയിരുത്തിയെന്ന വാർത്ത കേട്ട് ഇന്നലെ അബ്ബാസിന്റെ വീട്ടിൽ ഒട്ടേറെ പേർ എത്തി. 25 വർഷമായി പാമ്പ്‌പിടിത്ത മേഖലയിൽ സജീവസാന്നിധ്യമാണ് കൈപ്പുറം അബ്ബാസ്.
അടുക്കളയിലും അട്ടത്തും ചുമരിലും കോഴിക്കൂട്ടിലും കാലിതൊഴുത്തിലും കയറിക്കൂടി വീട്ടുകാർക്കും നാട്ടുകാർക്കും ഭീതിവിതയ്‌ക്കുന്ന വിഷപ്പാമ്പുകളെ ഞൊടിയിട കൊണ്ടു പിടികൂടുക മാത്രമല്ല, അവയെ സുരക്ഷിതമായി കാട്ടിൽ കൊണ്ടുപോയി വിടുകയാണ് ഈ ചെറുപ്പക്കാരൻ.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഒരു ലക്ഷത്തിലേറെ പാമ്പുകളെ പിടികൂടി കാട്ടിൽവിട്ടു. അബ്ബാസിന്റെ വീട്ടിലെ ചില്ലുപെട്ടിയിൽ പുതുജന്മമേകിയ പാമ്പിൻകുഞ്ഞുങ്ങളുടെ എണ്ണം 250 കവിഞ്ഞു.
കഴിഞ്ഞ ദിവസം മുളയൻകാവിൽ നിന്നു കിട്ടിയ മൂർഖൻ പാമ്പിന്റെ 33 മുട്ടകൾ കൂടിയായപ്പോൾ തന്റെ വീട്ടിൽ അടയിരിക്കാനെത്തിയ മുട്ടകൾ പിന്നെയും വർധിച്ചു.പാമ്പിനെ പിടികൂടലും മുട്ടകളെ വീട്ടിലെത്തിച്ചു വിരിയിച്ച ശേഷം കാട്ടിൽ വിടലും ഇയാൾക്ക് ഹോബിയാണ്. 2009 ലായിരുന്നു ആദ്യ പരീക്ഷണം.കരിങ്ങനാട്ട് തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് വെട്ടിത്തെളിക്കുന്നതിനിടെ കണ്ട മലമ്പാമ്പിന്റെ 40 മുട്ടകളും അബ്ബാസ് തന്റെ ചില്ലുപെട്ടിയിൽ അടയിരുത്തി വിരിയിച്ചെടുത്തായിരുന്നു അത്. 2010 ഫെബ്രുവരിയിൽ യാത്രക്കിടെ കിട്ടിയ കുരുടിപ്പാമ്പിന്റെ അഞ്ചു മുട്ടകളെയാണ് അടയിരുത്തി വിരിയിച്ചത്.
അഞ്ചെണ്ണത്തിനെയും സുരക്ഷിതമായി കാട്ടിൽ വിട്ടു. 2012ൽ നീർക്കോലികൾക്കും മണ്ണൂലിപ്പാമ്പുകൾക്കുമായിരുന്നു പുതുജന്മം. നീർക്കോലിയുടെ 57 മുട്ടകൾ അടയിരുത്തി വിരിഞ്ഞ ശേഷം തോട്ടിൽ വിട്ടു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടിൽ നിന്നും കിട്ടിയ 12 മണ്ണൂലിപ്പാമ്പുകൾ പ്രസവിച്ചത് അബ്ബാസിന്റെ വീട്ടിലാണ്.വൈദ്യുതി വെളിച്ചത്തിന്റെ പ്രകാശത്തിൽ രണ്ടു മാസത്തിനകം മുട്ടകൾ വിരിയും. തണുത്ത കാലാവസ്‌ഥയിൽ സമയദൈർഘ്യം കൂടാം.വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇതെല്ലാം ചെയ്യുന്നത് ദൈവഹിതം മാത്രം പ്രതീക്ഷിച്ചാണ്. ഈ കാലത്തിനിടയ്‌ക്ക് ഒരിക്കൽപോലും പാമ്പിന്റെ ദ്രോഹങ്ങളോ അപകടങ്ങളോ ഉണ്ടായില്ല. ഭാര്യ ജമീലയും ഡിഗ്രിക്കു പഠിക്കുന്ന മകൾ നസ്രീനയും വിഷചികിൽസയിലും മറ്റും സഹായിക്കുമെന്നും അബ്ബാസ് പറഞ്ഞു.