കോഴിക്കോട് കുറ്റിച്ചിറയിൽ ഉച്ചയ്ക്കു ശേഷം ബീഫ് സ്റ്റാളുകൾ തുറക്കരുതെന്ന നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ യൂത്ത് ലീഗുകാർ ഉപരോധിച്ചു. എന്നാൽ, അറവു കഴിഞ്ഞ് എട്ടു മണിക്കൂറിനുള്ളിൽ ഇറച്ചി വിൽക്കണമെന്നായിരുന്നു നിർദ്ദേശമെന്ന് ഹെൽത്ത് ഓഫിസർ വ്യക്തമാക്കി. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ യൂത്ത് ലീഗുകാർ ഉപരോധം അവസാനിപ്പിച്ചു.
കോഴിക്കോട് കുറ്റിച്ചിറിയിൽ കാലങ്ങളായി രാവും പകലും പോത്തിറച്ചി വിൽക്കാറുണ്ട്. ഈയിടെ കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ചില ബീഫ് സ്റ്റാളുകൾക്കു നിർദ്ദേശം നൽകി. വെളുപ്പിന് അറക്കുന്ന ഇറച്ചി ഉച്ചയ്ക്കു ശേഷം വിൽക്കരുത്. കുറ്റിച്ചിറയിൽ ബീഫ് സ്റ്റാൾ ഉടമകൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. ഈ പ്രതിഷേധം യൂത്ത് ലീഗ് ഏറ്റെടുത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ചു. വിവരമറിഞ്ഞ് കോർപറേഷൻ ഹെൽത്ത് ഓഫിസറും പൊലീസും സ്ഥലത്ത് എത്തി. പോത്തിനെ അറത്താൽ എട്ടു മണിക്കൂറിനുള്ളിൽ വിൽക്കണം. ഇല്ലെങ്കിൽ, ഫ്രീസറിൽ സൂക്ഷിക്കണം. ഈ നിർദ്ദേശം തെറ്റായി വ്യാഖാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ഹെൽത്ത് ഓഫിസർ വ്യക്തമാക്കി.
ബീഫ്, മട്ടൻ സ്റ്റാളുകളിൽ പരസ്യമായി ഇറച്ചി പ്രദർശിപ്പിക്കരുതെന്നും കോർപറേഷൻ നിർദ്ദേശിച്ചു. ഇറച്ചിക്കച്ചവടക്കാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിലെ 168 ഇറച്ചിക്കടകളിലും നിയമം കർശനമായി നടപ്പാക്കും.