നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാതെ വയനാട്ടിലെ ഏക സാഹസിക വിനോദസഞ്ചാര കേന്ദ്രമായ കറലാട് തടാകം. നിലവിലുളള പദ്ധതികൾപോലും പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്തതിനാൽ സഞ്ചാരികൾ തടാകത്തെ കൈവിടുകയാണ്. നീണ്ട കാത്തിരിപ്പിന് ശേഷം നവീകരണം പൂർത്തിയാക്കി ഒരുവർഷം മുൻപാണ് തടാകം സഞ്ചാരികൾക്കായി തുറന്ന് നൽകിയത്.
എന്നാൽ മുപ്പതുരൂപ ടിക്കറ്റെടുത്ത് കയറുന്നവർ ഇന്നും നിരാശരായി മടങ്ങുന്നു. സിപ് ലൈനിൽ ഉപയോഗിക്കാൻ ആവശ്യത്തിന് പുള്ളികളില്ല. ഏഴ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബോട്ട് മാത്രമാണ് തടാകത്തിലുള്ളത്. ടിക്കറ്റെടുത്ത് കാത്തിരുന്നശേഷം പലരും മടക്കി നൽകുന്നു. പത്ത് കയാക്കുകളിൽ മൂന്നെണ്ണം തകരാറിലായിട്ട് മാസങ്ങളായി. ലാന്റ് സോർബിംഗ്, പെയിന്റ് ബോൾ, വാട്ടർ സോർബിംഗ്, അമ്പ്്യെത്ത് തുടങ്ങിയ സാഹസിക ഇനങ്ങളും പ്രഖ്യാപനത്തിലൊതുങ്ങി. ഇതിനായി വാങ്ങിക്കുട്ടിയ ഉപകരണങ്ങൾ മുറിക്കുള്ളിൽക്കിടന്ന് നശിക്കുന്നു. ഒരുവർഷം മുൻപ് നിർമിച്ച ടെന്റുകൾപോലും പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.