കാടിറങ്ങി വന്ന കൊമ്പന് നാട്ടാനകൾക്കൊപ്പം ഒന്നു കുളിക്കാനും മേളത്തിനു ചെവിയാട്ടി എഴുന്നള്ളാനും മോഹം. ആരുമറിയാതെ പതുങ്ങി നിന്നെങ്കിലും നാട്ടാനകൾ കൂട്ടത്തിൽ കൂട്ടിയില്ല. അവർ ചിന്നം വിളിക്കാൻ തുടങ്ങിയതോടെ ഭയന്നു പിൻവാങ്ങേണ്ടി വന്നു.
അകത്തേത്തറ കോരത്തൊടി മാരിയമ്മൻ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഒരുക്കത്തിനിടെ ഇന്നലെ രാവിലെ ഏഴു മണിയോടെയാണു സംഭവം. ഉൽസവത്തിനുള്ള രണ്ട് ആനകളെ മുക്കൈ പുഴയോരത്തു തളച്ചിരുന്നു. സമീപത്തു പാപ്പാൻ കുളിക്കുമ്പോഴാണു കാട്ടാന എത്തിയത്.
സമീപത്തെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുവന്ന ഏതെങ്കിലും ആനയായിരിക്കുമെന്നു കരുതി പാപ്പാൻ കുളി തുടർന്നു. തെങ്ങിൻ പട്ടയും മറ്റും കാട്ടാന തട്ടിയെടുത്തു തിന്നാൻ തുടങ്ങിയതോടെ നാട്ടാനകൾക്കു ക്ഷമനശിച്ചു. അവ ചിന്നം വിളിച്ചുതുടങ്ങി. പതിവില്ലാത്ത ചിന്നം വിളി കേട്ട് പാപ്പാൻ ശ്രദ്ധിച്ചതോടെയാണ് അവർക്കിടയിൽ നിൽക്കുന്ന ആനയ്ക്ക് ഇടച്ചങ്ങല ഇല്ലെന്നു മനസിലായത്.
ഒന്നു കൂടി സൂക്ഷിച്ചു നോക്കിയതോടെ ആന കാട്ടുകൊമ്പനാണെന്ന് ബോധ്യം വന്നു. നാട്ടാനകളുടെ ബഹളം കേട്ട് പേടിച്ച് കാട്ടുകൊമ്പൻ ഇതോടെ പിൻവാങ്ങി.പോകുന്ന പോക്കിൽ കടുക്കാംകുന്നത്ത് വി.അംബുജം, വിജയൻ എന്നിവരുടെ വീടിന്റെ മതിൽ തകർത്ത് അവൻ ദേഷ്യം തീർത്തു. കൊട്ടെക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്.